വേനൽ ചൂടിന് ഒരു ഇടവേള. യെർകാടിൻ്റെ മനോഹാരിതയിൽ ഒരു യാത്ര വിവരണം.
ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്. ഓരോ യാത്രയും മനസിനെ കുളിർ ചൂടിക്കുകയാണ്. വേനൽ ചൂട് ബാംഗ്ലൂരിനെ വിഴുങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു യാത്രയെ കുറിച്ച് ചിന്തിച്ചത്. ബംഗ്ലൂരിനു അധികം ദൂരത്തല്ലാതെ വാരാന്ത്യം കൊണ്ട് പോയി വരാൻ കഴിയുന്ന ഒരു സ്ഥലത്തെ പറ്റിയിരുന്നു ചിന്ത. പല സ്ഥലങ്ങൾ മനസിലേക്ക് വന്നെങ്കിലും ഒടുവിൽ യെർകാടിൽ ചെന്നെത്തി. യെർകാടിലേക്കുള്ള ആദ്യ യാത്ര ആയിരുന്നു. അതുകൊണ്ടുതന്നെ സ്ഥലത്തെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു. പിന്നെ നെറ്റിൽ ഇരുന്നു കാണേണ്ട സ്ഥലങ്ങൾ കണ്ടെത്തി ഒരു യാത്രക്കുള്ള പദ്ധതി തയാറാക്കി. യെർകാട് ഒരു യാത്ര ചെറിയ ഒരു ഹിൽ സ്റ്റേഷൻ എന്ന ചിന്താഗതിയിൽ ഞങ്ങൾ ബാംഗ്ലൂർ നിന്ന്നും വെളുപ്പിനെ യാത്ര തിരിച്ചു. മുൻകൂട്ടി നിശ്ചയിച്ച സമയത്തിലും ഒരു മണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്.
കൃഷ്ണഗിരിയിൽ നിന്നും പ്രഭാത ഭക്ഷണം എല്ലാം കഴിഞ്ഞു സേലം എത്തുമ്പോൾ സമയം ഏകദേശം 11 മണിയായി . അപ്പോൾ ചൂട് അതിന്റെ പാരമ്യതയിൽ എത്തിയിരുന്നു. 37 ഡിഗ്രി ചൂട് കണ്ടപ്പോൾ മനസിൽ ഒരു ശങ്കയായി. സേലത്തുനിന്ന് കേവലം 30 കിലോമീറ്റര് അകലെയുള്ള യെർകാട് എത്ര ചൂട് കാണും എന്നായി ചിന്ത. മല കയറുന്നതിനുമുമ്പ് ക്ഷീണം മാറ്റാൻ ഒരുകരിക്കിൻവെള്ളം തപ്പിനടന്നപ്പോഴാണ് അവിടെ ഒരു കടയിൽ മോരുംവെള്ളം വിൽക്കുന്നത് കണ്ടത്. വണ്ടിനിർത്തി ഞങ്ങൾ അവിടെ ചെന്നു. ഒരുകുടം മോരുംവെള്ളം കേവലം 5രൂപ. ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട നല്ല മോരുംവെള്ളം ഞങ്ങളുടെ ക്ഷീണം മാറ്റി. അധികം സമയം കളയാൻ ഇല്ല എന്ന അറിവ് ഞങ്ങളെ അവിടെ നിന്നും യാത്ര തിരിക്കാൻ പ്രേരിപ്പിച്ചു
കയറുമ്പോൾതന്നെ ആദ്യ ഹെയർപിൻ അത്കഴിയുമ്പോൾ ഒരു ചെക്ക്പോയിൻ്റ , 20 ഹെയർ പിന്നുകൾ ഉള്ള ആ വഴി താണ്ടാൻ ഒരു മണിക്കൂർ വേണ്ടി വന്നു. പോകുന്ന വഴിയിൽ പലയിടത്തും വണ്ടി നിർത്തി കാഴ്ചകൾ ആസ്വദിച്ചാണ് യാത്ര തുടർന്നത്. കയറ്റം കയറും തോറും ചൂട് കാഠിന്യം കുറഞ്ഞു തുടങ്ങി. യേർക്കാടിനു ഏകദേശം 10 കിലോമീറ്റര് മുമ്പ് തന്നെ ചൂട് 25 ഡിഗ്രിയിലേക്കു താഴ്ന്നിരുന്നു. കാലാവസ്ഥയുടെ മാറ്റം മക്കളുടെ മുഖത്ത് പ്രതിഫലിച്ചു തുടങ്ങി അവർ യാത്ര ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. മുകളിൽ എത്തുന്നതിനു മുൻപ് കയറിവന്ന ഹെയർപിൻ വളവുകളുടെ ഒരു ചിത്രം പകർത്തണം എന്ന ചിന്താഗതിയിൽ അതിനു പറ്റിയ ഒരു സ്ഥലത്തു വണ്ടി ഒതുക്കി. കുറെ ചിത്രങ്ങൾ പകർത്തിയ ശേഷം അവിടെ ഉണ്ടായിരുന്ന വഴിയോര കച്ചവടക്കാരൻ്റെ കെയിൽ നിന്നും കുറച്ചു ഓറഞ്ചും വാങ്ങി അവിടെ നിന്ന് യാത്ര തിരിച്ചു.
യെർകാട് ടൗൺ ചെന്നപ്പോഴേക്കും GPS പണിമുടക്കി അതോടെ എങ്ങോട്ടു പോകണം എന്ന ആശയകുഴപ്പത്തിലായി. തമിഴ് നാട്ടിൽ പഠിച്ചതിൻ്റെ ഗുണത്താൽ അവിടെ കണ്ട ഒരു ചായക്കടക്കാരൻ ചേട്ടനോട് ചോദിച്ചു വഴി മനസിലാക്കി യാത്ര തുടർന്നു. ഏകദേശം 12 മണിയോടെ റൂമിൽ ചെന്നു ഫ്രഷ് ആയി ലഞ്ചും കഴിച്ചു കാഴ്ചകൾ കാണാൻ ഇറങ്ങിയപ്പോൾ സമയം 2.30 ആയിരുന്നു. മുൻകൂട്ടി നിശ്ച്ചയിച്ച പ്രകരം യെർകാട് ലേക്ക് (lake ) തന്നെയിരുന്നു ആദ്യ ലക്‌ഷ്യം. യെർകാട് ചെറിയ ഒരു ഹിൽസ്റ്റേഷൻ ആണ് മിക്കസ്ഥലങ്ങളും വളരെ അടുത്ത് തന്നെ ആണ്, അതുകൊണ്ടു വളരെ പെട്ടന്ന്തന്നെ കണ്ടുതീർക്കാൻ സാധിക്കും.
യെർകാട് തടാകം(Yercaud Lake )
തമിഴ്നാട്ടിലെ ഹിൽ സ്റ്റേഷനിൽ ഉള്ള ഏക പ്രകൃതിദത്ത തടാകം ആണ് യെർകാട് തടാകം. തടാകം വൃത്തിയുള്ളതും ആളുകളെ ആകര്ഷിക്കുന്നതുമാണ്. തടാകം യെർകാട് ടൗണിന്റെ നടുക്കാണ് മാത്രമല്ല ഇതിനു ചുറ്റും ധാരാളം ഹോട്ടലുകളുമുണ്ട്. ബോട്ടിങ് ആണ് ഇവിടെ എടുത്തു പറയേണ്ട പ്രത്യകത. പെഡൽ ബോട്ടുകളും റോവിങ് ബോട്ടുകളും ഇവിടെയുണ്ട്. ഞങ്ങളുടെ കൂടെ കുട്ടികൾ ഉള്ളതുകൊണ്ട് ഒരുതുഴയുന്ന ബോട്ട് തന്നെ എടുത്തു. അതാകുമ്പോൾ തുഴയാൻ ആളെയും കിട്ടും. അരമണിക്കൂർ ബോട്ടിങ്ങു കഴിഞ്ഞു നേരെ പഗോട പോയൻ്റെ ലക്ഷ്യമാക്കി യാത്രതുടങ്ങി.
പഗോഡ പോയിൻറ് | Pagoda Point
ലേക്കിൽ നിന്ന്കേവലം 1.5 കിലോമീറ്റര് അകലെയാണ് പെഗോഡ പോയൻറ്. അവിടെ ചെന്നപ്പോഴേക്കും കാമറ പണിമുടക്കി, ബാറ്ററി ചാർജ് തീർന്നു, ബാക്കപ്പ് ബാറ്ററി റൂമിലും. അകെ നിരാശാആയിരുന്നു. അതിൻ്റെ ക്ഷീണം അടുത്തുകണ്ട ചായക്കടയിലെ ബജിയോട് തീർത്തു. കുറേനേരം അവിടെ ഇരുന്നു പിന്നെ പതുക്കെ റൂമിലേക്ക് മടങ്ങി. പാതി വഴിയിൽ മടങ്ങേണ്ടി വന്നത് എല്ലാരേയും സങ്കടത്തിലാക്കി. റൂമിൽ മടങ്ങിയെത്തിയപ്പോൾ കുട്ടികൾ അവരുടെ ലോകത്തിലേക്ക് പറന്നുതുടങ്ങി. അവർക്കു കളിയ്ക്കാൻ ഉള്ള സ്ഥലങ്ങളും , സ്വിമ്മിങ് പൂളും പരമാവധി ഉപയോഗിച്ച് അവർ ഈ യാത്ര നല്ല രീതിയിൽ ആസ്വദിക്കാൻ തുടങ്ങി .
കിടക്കാൻ പോയപ്പോൾ രാവിലത്തെ സൂര്യോദയം ആയിരുന്നു മനസ്സിൽ. യെർകാട് പോകുന്നു പറഞ്ഞപ്പോൾ ഒരുസുഹൃത്താണ് സൂര്യോദയവും സൂര്യാസ്തമയവും കാണാൻ അവിടെ നല്ല ഭംഗിയാണ് എന്ന്പറഞ്ഞത്. അതുകൊണ്ടു തന്നെ പോകേണ്ട സ്ഥലം ചോദിച്ചു മനസിലാക്കി. രാവിലെ 5 മണിക്ക് എഴുനേൽക്കാനുള്ള അലാറം വച്ചിട്ടാണ് കിടന്നു ഉറങ്ങിയത്. രാത്രി ആയപ്പോൾ താപനില 17 ഇൽ താഴെ ആയിരുന്നു.
സൂര്യോദയം @ ഷെവറോയ് ടെംപിള് ഹിൽ ( Sunrise @ Sheveroy Hill)
താമസിച്ച റിസോർട്ടിന് അടുത്തായിരുന്നു ഷെവറോയ് ഹിൽ , ഏകദേശം ഒരു കിലോമീറ്റർ മാത്രം ആയിരുന്നു ദൂരം. മലയുടെ മുകളിൽ എത്തിയപ്പോൾ ഒരു പ്രായമായ സ്ത്രീ അവിടെ പാസ് നല്കാൻ നില്പുണ്ടാരുന്നു. സൂര്യോദയവും അസ്തമയവും കാണാൻ സാധിക്കുന്ന സ്ഥലം ആയതുകൊണ്ട് കിഴക്കു ഏതാണെന്നു തിട്ടപെടുത്തണം എന്ന് കരുതി അവരോടു തന്നെചോദിച്ചു. സമയം ഏകദേശം 5.45am കഴിഞ്ഞു അവർ പറഞ്ഞു തന്ന ദിശയിലേക്കു കാമറ സെറ്റുചെയ്തു ഞാനും ഭാര്യയും നിൽപ്പ്തുടങ്ങി. ഞങ്ങൾ നിൽക്കുന്നതിന്റെ എതിർ ദിശയിൽ ആകാശത്തു ചെറിയ പ്രകാശം തുടങ്ങിയപ്പോൾ വീണ്ടും സംശയമായി. ഒന്നുകൂടെ ചോദിച്ചു ഉറപ്പിക്കാൻ ഞാൻ ആസ്ത്രീയെകണ്ടു. അല്പം നീരസത്തോടെ അവർവീണ്ടും അതേ ദിശ പറഞ്ഞു. ഞങ്ങളുടെ ഭാഗ്യതദോഷത്തിനു അപ്പോൾ സൂര്യോദയം കാണാൻ അവിടെ ആരും തന്നെ ഇല്ലാരുന്നു. ഒരു അനുഗ്രഹം എന്നത് അവിടെ മൊബൈൽ ടവർ ഉണ്ടാരുന്നു എന്നതാണ്. ഞാൻ അപ്പോൾ തന്നെ ഒരു കോമ്പസ് ആപ്പ് മൊബൈലിൽ ഡൌൺലോഡ് ചെയ്തു ഡയറക്ഷൻ നോക്കി. അപ്പോൾ ഞങ്ങൾ കാമറ സെറ്റ് ചെയ്തതിന്റെ എതിർദിശയിലാണു സൂര്യോദയം എന്ന് മനസിലായി. അപ്പോഴേക്കും ഒരു ഫാമിലി കൂടെ അവിടെ വന്നു. ഞങ്ങൾ നിൽക്കുന്ന ഇടത്തുനിന്നും സൂര്യോദയം കാണാൻ സാധിക്കില്ല, ഞങ്ങൾ ക്യാമറയുമായി മറുവശത്തേക്കു ഓടി. അപ്പോഴേക്കും സൂര്യൻ മറനീക്കി പുറത്തേക്കു വന്നു തുടങ്ങിയിരുന്നു.
അവിടുന്ന് കുറച്ചു ഫോട്ടോകൾ എടുത്തശേഷം ഞങ്ങൾ കയറിവന്ന വഴിയിലേക്ക് പതുക്കെനീങ്ങി. നേരത്തെ കണ്ടതിലും നല്ല കാഴ്ച ഇവിടെ ആയിരുന്നു. രാവിലെ സൂര്യോദയം കാണാൻ പോകുന്ന വഴിയിൽ ഉറക്കം കഴിഞ്ഞു എഴുന്നേറ്റെങ്കിലും വഴക്കില്ലാതെ കാറിൽ തന്നെ ഇരുന്നു സഹകരിച്ച എൻ്റെ പൊന്നോമനകൾക്കു ആണ് നന്ദി പറയേണ്ടത്.
അവിടുന്ന് ഞങ്ങൾ പതുക്കെ ടൗണിലേക്കുവന്നു. എവിടെ പോയാലും ആ നാടിൻ്റെ പ്രഭാതം കാണുക എന്നുള്ളത് വളരെ നല്ല ഒരു അനുഭവം ആണ്. ഇവിടെയും ഞങ്ങൾക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞു. ഒരു ചായകുടിക്കാൻ ഹോട്ടൽ തപ്പി നടക്കുമ്പോഴാണ് ഒരു ചേട്ടൻ അവിടെ ഒരു ഉന്തുവണ്ടിയിൽ ചായ വിൽക്കുന്നത് കണ്ടത്. വണ്ടി നിർത്തി ഞങ്ങൾ ചായ കുടിച്ചു. കുറച്ചു സമയം അവിടെ ചിലവഴിച്ചു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ എല്ലാവരിലും ഒരു ഉന്മേഷം കണ്ടു.
കിളിയൂർ വെള്ളച്ചാട്ടം
പ്രാതൽ കഴിഞ്ഞു ഞങ്ങൾ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നീങ്ങി. ഈ വേനൽ കാലത്തു എന്തായാലും വെള്ളച്ചാട്ടം കാണാൻ സാധിക്കില്ല എന്നറിയാമാരുന്നു എങ്കിലും എന്തെങ്കിലും കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ പോയത്. ലേക്കിൻ്റെ അടുത്ത് നിന്നും കേവലം മൂന്ന് കിലോമീറ്റര് ആണ് ഇവിടേക്കുള്ള ദൂരം. വഴി എന്നത് ഇടുങ്ങിയ ടാറിട്ട റോഡ് ആണ്. പോകുന്ന വഴിയിലെ വെള്ളച്ചാട്ടത്തിലേക്കുള്ള ദിശ കാണിക്കുന്ന ബോർഡുകളെല്ലാം മാഞ്ഞു ഒന്നും വായിക്കാൻ സാധിക്കാത്ത നിലയിൽ ആരുന്നു. എന്നിരുന്നാലും വേറെ ഇടവഴി ഇല്ലാത്തതിനാൽ നമ്മൾ അവിടെ തന്നെ എത്തും. വണ്ടി പാർക്ക് ചെയ്തു ഏകദേശം 200 മീറ്റർ താഴേക്ക് നടന്നു കഴിയുമ്പോൾ ഒരു എൻട്രി പോയിന്റ് ഉണ്ട്. അവിടുന്ന് എൻട്രി പാസ് എടുത്തു ഞങ്ങൾ താഴേക്ക് ഇറങ്ങി തുടങ്ങി.ഏകദേശം 240 പടികൾ ഉള്ള വഴിയാണ് താഴേക്ക്. പടികൾ വളരെ കുത്തനെ ഉള്ള (ഏണി / കോണീ ) പോലുള്ളതാരുന്നു. വളരെ പ്രകൃതി രമണീയമായ സ്ഥലം പക്ഷെ മൺസൂൺ ആണ് ഇവിടം വരാൻ പറ്റിയ നല്ല സമയം. ഹോട്ടലിൽ നിന്നും 12 മണിക്ക് ചെക്ക് ഔട്ട് ചെയ്യണം എന്നുള്ളതിനാൽ ഞങ്ങൾ പെട്ടന്ന് തിരുച്ചു കയറി.
ഷോപ്പിംഗ് @ യെർകാട്
യെർകാട് വരുന്നവർക്ക് എന്ത് വാങ്ങണം എന്ന് ചോദിച്ചാൽ ഇവിടം കാപ്പിയും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ട് സമ്പത്സമൃതം ആണ് അതുപോലെ ഇവിടുത്തെ പ്രകൃതി ദത്ത സൗന്ദര്യ വസ്തുക്കൾ പേര് കേട്ടതാണ്. തിരിച്ചു ബാംഗ്ലൂരില്ലേക്ക് പോകുന്നതിനു മുമ്പ് വഴിയിൽ കണ്ട ഒരു കടയിൽ ഞങ്ങൾ കയറി കുറച്ചു പ്രകൃതി ദത്തമായ സ്വന്ദര്യ വസ്തുക്കളും കാപ്പി പൊടിയും വാങ്ങി അവിടെ നിന്നും യാത്ര തിരിച്ചു. ഇവിടെ ഒരു സ്‌പൈസ് മാർക്കറ്റ് ഉണ്ട് പക്ഷെ പോകാൻ സാധിച്ചില്ല.
പ്രകൃതിയെസ്നേഹിക്കുന്ന സഞ്ചാരികൾക്കു മൺസൂൺ ആണ് യെർകാട് കാണാൻ പറ്റിയ സമയം, പച്ചിലകളും ഇലകളും, വെള്ളച്ചാട്ടവും പ്രകൃതിയെ അതിൻ്റെ വശ്യ സൗന്ദര്യത്തിലേക്കു കൊണ്ട് പോകുന്നത് മഴക്കാലത്തു ആണ്. വേനൽ കാലത്തു മാറി നില്ക്കാൻ സാധിക്കുന്ന ഒരു നല്ല ഹിൽ സ്റ്റേഷൻ ആണ് ഇത്. കാലാവസ്ഥയും നല്ല ആളുകളും അത് പോലെ തന്നെ വളരെ നല്ല ആഹാരവും യെർകാടിനെ മികവുറ്റതാകുന്നു.
വരുമ്പോൾ ഉള്ള എല്ലാ ആശങ്കകളും മാറ്റി വീണ്ടു അടുത്ത മൺസൂൺ സീസണിലേക്ക് വരാനുള്ള ആഗ്രഹവും തന്നാണ് യെർകാട് ഞങ്ങളെ മടക്കി അയച്ചത്…
വീഡിയോ വിവരണം കാണാൻ ഈ ലിങ്ക് സന്ദർശിക്കുക http://bit.ly/2KiTOUb
#tastetripstips http://bit.ly/2I4kdTM ]